നീലഗിരിയിൽ നിരോധിച്ച പ്ലാസ്റ്റിക്കുമായി എത്തിയാൽ വാഹന പെർമിറ്റ് റദ്ദാക്കും

ചെന്നൈ | നീലഗിരിയിലേക്കുള്ള യാത്രക്കാരില്‍ ഒരാളെങ്കിലും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൈവശംവച്ചെന്ന് കണ്ടെത്തിയാല്‍ അയാള്‍ യാത്രചെയ്ത ബസ്സോ ടൂറിസ്റ്റ് വണ്ടിയോ കണ്ടുകെട്ടുകയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി.

നീലഗിരിയില്‍ പ്ലാസ്റ്റിക് നിരോധനം പ്രാവർത്തികമാക്കാൻ ഇത്തരം കർശന നടപടികള്‍കൊണ്ട് മാത്രമേ സാധിക്കൂവെന്ന് ജസ്റ്റിസ് എൻ സതീഷ്കുമാറും ജസ്റ്റിസ് ഡി ഭരത ചക്രവർത്തിയുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

നീലഗിരിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വെള്ളക്കുപ്പികള്‍ ഉള്‍പ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ഹൈക്കോടതി നിർദേശത്തെത്തുടർന്ന് നേരത്തെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിരോധനം ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന വിഷയം പരിഗണിക്കവേയാണ് ഹൈക്കോടതി ജില്ലാ കലക്ടർക്ക് കർശന നിർദേശം നല്‍കിയത്.

നീലഗിരിയിലേക്കുള്ള യാത്രക്കാർ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൈവശം വെക്കുന്നതായി കണ്ടാല്‍ വാഹന ഉടമയില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കലക്ടർ ലക്ഷ്മി ഭവ്യ തണ്ണീർ അറിയിച്ചു.
അതേസമയം, തെറ്റ് ആവർത്തിച്ചാല്‍ പെർമിറ്റ് റദ്ദാക്കും. ഗതാഗതസ്തംഭനം ഉണ്ടാകുമെന്നതിനാല്‍ മുഴുവൻ വാഹനങ്ങളും തടഞ്ഞുനിർത്തി പരിശോധിക്കുന്നത് പ്രാവർത്തികമല്ലെന്നും കലക്ടർ വ്യക്തമാക്കി. വാഹനങ്ങള്‍ പരിശോധിക്കുന്നതിനായി സന്നദ്ധപ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

യാത്രക്കാർക്കായി സ്ഥാപിച്ച കുടിവെള്ള എ ടി എമ്മുകളുടെ എണ്ണം സംബന്ധിച്ച്‌ തെറ്റായ കണക്ക് നല്‍കിയ കലക്ടറെ കോടതി വിമർശിച്ചു. വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച കലക്ടർ വാട്ടർ എ ടി എമ്മുകള്‍ പ്രവർത്തനക്ഷമമായി നിലനിർത്തുന്നതില്‍ സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്ന് അറിയിച്ചു. എ ടി എമ്മില്‍ നാണയമിടേണ്ട ദ്വാരത്തില്‍ സാമൂഹികവിരുദ്ധർ ച്യൂയിംഗവും കല്ലും ഇടുന്നതാണ് പ്രശ്നമെന്നും പരിഹാരത്തിനായി യു പി ഐ സ്കാനുള്ള വാട്ടർ എ ടി എമ്മുകളും ആർ ഒ ഫില്‍റ്ററുകളും സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്നും കലക്ടർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *