Post Date: 02-01-2026
തിരുവനന്തപുരത്തെ നഗരകാഴ്ചകള്‍ കാണാന്‍ ഒരുക്കിയതായിരുന്നു ഡബിള്‍ഡെക്കര്‍ ബസ്. പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യം വന്നു. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മൂന്നാറിലേക്ക് ഡബിള്‍ഡെക്കര്‍ ബസ് എത്തിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. നവംബര്‍ ആയപ്പോഴേക്കും വരുമാനം ഒരു കോടി കവിഞ്ഞു. ഇപ്പോൾ രണ്ടാം ബസ് സര്‍വീസ് തുടങ്ങിയിരിക്കുകയാണ്.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഡബിള്‍ഡെക്കര്‍ ബസ് കെഎസ്ആര്‍ടിസി മൂന്നാറിലേക്ക് അയച്ചത്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി കോടി ക്ലബ്ബില്‍ കയറിയ ഡബിള്‍ഡെക്കറിന് രണ്ടാമതൊരു ബസ് കൂടി വരുന്നത് വിനോദ സഞ്ചാരികള്‍ക്ക് നേട്ടമാകും. നിലവില്‍ സര്‍വീസ് നടത്തിയിരുന്ന ബസില്‍ ഒരുനേരം 50 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിച്ചിരുന്നത്.
ഒരിക്കലെങ്കിലും ഡബിൾ ഡക്കറിൽ യാത്രപോകണം
മൂന്നാറിലെ തേയിലക്കാടുകളിലൂടെ ഡബിള്‍ഡക്കര്‍ ബസില്‍ യാത്ര ചെയ്യുന്നത് മികച്ച അനുഭവമാണ് സമ്മാനിക്കുക. മൊത്തം ഗ്ലാസ് നിര്‍മിതമായതിനാല്‍ പുറംകാഴ്ചകള്‍ കണ്ടാണ് യാത്ര. മുകളിലെ നിലയില്‍ ഇരുന്നുള്ള യാത്ര എല്ലാ കാഴ്ചകളും വിട്ടുപോകാതിരിക്കാന്‍ അവസരം നല്‍കുന്നു. മുകളില്‍ 400 രൂപയാണ് ടിക്കറ്റ് നിരക്ക്. താഴെ 200 രൂപയും.
സമയക്രമം, പോകുന്ന വഴികൾ എന്നിവ അറിയാം
മൂന്നാര്‍ ഡിപ്പോയില്‍ നിന്നാണ് സര്‍വീസ് തുടങ്ങുന്നത്. കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിലൂടെയാണ് യാത്ര. ദേവികുളം, ഗ്യാപ്‌റോഡ്, ആനയിറങ്കല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഡിപ്പോയില്‍ മടങ്ങിയെത്തും. രാവിലെ ഒമ്പത് മണിക്കാണ് ആദ്യ സര്‍വീസ്. 12.30നും വൈകീട്ട് നാല് മണിക്കും മറ്റു രണ്ട് സര്‍വീസുകള്‍. പുറംകാഴ്ചകള്‍ കാണാന്‍ വേണ്ടി കെഎസ്ആര്‍ടിസി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഡബിള്‍ഡെക്കര്‍.
ഓണ്‍ലൈന്‍ ആയും ബസില്‍ കയറിയും ടിക്കറ്റെടുക്കാം. സീസണില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് സീറ്റ് ഉറപ്പിക്കുന്നതാണ് നല്ലത്. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ പുതുവല്‍സര സമ്മാനമായിരുന്നു ഗ്ലാസ് മോഡല്‍ ഡബിള്‍ഡക്കര്‍ ബസ്.